Monday 21 July 2014

Aura Vibration-2 (study)

Add caption

ഓറായെ കുറിച്ചുള്ള പഠനം വളരെ രസകരമായിത്തോന്നി. അതുപോലെ തന്നെ ഹാഡോയും. നാം പലതിലും ആവശ്യപ്പെട്ടിരുന്ന ശാസ്ത്രീയമായ തെളിവുകള്‍ വിദേശീയര്‍ കണ്ടെത്തി വെച്ചു നീട്ടിയിട്ടും അവയെ സ്വീകരിക്കുന്നതില്‍ നാം മടി കാണിക്കുന്നു. ഈ വിമുഖത എന്തുകൊണ്ട് എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.

നാം ഒന്നിനും തെളിവുകള്‍ തേടുക ആയിരുന്നില്ല. ഇവിടെ നിലനിന്നിരുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും നിഷേധിക്കുന്നതിന് ഓരോരോ കാരണം കണ്ടെത്തുക ആയിരുന്നു നാം. ബന്ധപ്പെട്ട അധികാരിവര്‍ഗ്ഗങ്ങളെ തറപറ്റിച്ച് ഏതുവിധേനയും അധികാരം കൈയ്യാളുക എന്ന രാഷ്ട്രീയലക്ഷ്യത്തിന് അമിതമായ പ്രാധാന്യം നല്‍കുന്നവരാണ് നാം എന്നതാണ് ഇതു തെളിയിക്കുന്നത്. ഭൂരിപക്ഷ വര്‍ഗ്ഗങ്ങള്‍ അങ്ങനെ നേടിയ അധികാരം ഇപ്പോള്‍ എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് നോക്കുക. അവരുടെ കൈയ്യിലോ അതോ ന്യൂനപക്ഷവര്‍ഗ്ഗങ്ങളുടെ കയ്യിലോ..

നിഷ്ഠാപൂര്‍വ്വമായ ജീവിതചര്യയിലൂടെ രൂപംകൊള്ളുന്ന ഓറാ ഒരു സംരക്ഷണ കവചം ആണ്. അതിന് ബാധകളില്‍ നിന്നും രോഗാണുക്കളില്‍നിന്നും വ്യക്തിയേയും പരിസരത്തെയും സംരക്ഷിക്കാന്‍ കഴിയുന്നു. നിയന്ത്രിതമായ ഉപയോഗത്തിലൂടെ രോഗചികിത്സ ചെയ്യുന്നതിനും ഈ കാന്തികതരംഗവലയത്തെ ഉപയോഗിക്കാമെന്നാണ് ശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്. പ്രാണിക് ഹീലിങ് പോലുള്ള ചികിത്സാ സന്പ്രദായങ്ങള്‍ ഓറയെ ബേസ് ചെയ്ത് ഉള്ളതാണ്. ചില വ്യക്തികളുടെ സാന്നിദ്ധ്യം ഒരു സാന്ത്വന ചികിത്സയാണ്. ചിലരുടെ മുഖദര്‍ശനം ഒരു സുഖത്തെ തരുന്നു. മറ്റുചിലര്‍ അകലത്ത് ഇരിക്കുന്നവരായാല്‍ പോലും അവരുടെ ഒരു ഫോണ്‍ കോള്‍, അല്ലെങ്കില്‍ ഒരു കത്ത് മതി സ്വീകര്‍ത്താവിന് ആത്മസുഖം പകരുന്നതിന്. വ്യക്തിത്വത്തിന്‍റെ വ്യാപകത്വത്തെ ആണ് ഇത് സൂചിപ്പിക്കുന്നത്.

വൈഷ്ണവസംസ്കാരത്തിന് വ്യാപകത്വം കൂടും. വിഷ്ണു എന്ന പേരുതന്നെ വിശ് ധാതുവില്‍ നിന്നും ഉണ്ടായതാണ്. വിശ് പ്രവേശനേ എന്നാണ്. വിശ്വം വിഷ്ണുഃ എന്നാണ് സഹസ്രനാമം ആരംഭിക്കുന്നത്. മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്‍റെ മുഖത്തെ തേജസ്സ് എത്ര വ്യാപ്തമാനമാണെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. അതുപോലെ തേജസ്വികളായ ബ്രാഹ്മണര്‍ മുന്‍ തലമുറയില്‍ ധാരാളം എന്നു പറയുന്നില്ല എങ്കിലും ഇപ്പോഴത്തേക്കാളധികം ഉണ്ടായിരുന്നിട്ടുണ്ട്. ബ്രഹ്മതേജസ്സിന്‍റെ രഹസ്യം ഗായത്രിമന്ത്രം ആണെന്ന് കരുതപ്പെടുന്നു. വൈഷ്ണവമായ വിശ്വാസവും ഭക്തിയും ആണെന്നു പറഞ്ഞാലും അതില്‍ തര്‍ക്കം ഉണ്ടാവുമെന്ന് തോന്നുന്നില്ല.

ഇങ്ങനെയുള്ള ആത്മീയഉപാസനാമാര്‍ഗ്ഗം സ്വീകരിച്ചിട്ടുള്ളവര്‍ കൂട്ടുകെട്ടുകളില്‍ നിന്ന് അകന്ന് നില്‍ക്കുന്നവരായി കാണാം. കാമാര്‍ത്തരായ സ്ത്രീകളില്‍നിന്നും, സ്ത്രീസംഗമുള്ള പുരുഷന്മാരില്‍നിന്നും വിഷ്ണുഭക്തര്‍ അകന്നു നില്ക്കണമെന്ന് ഭാഗവതത്തില്‍ പറയുന്നു.ഓറാ എന്ന സംരക്ഷണവലയത്തില്‍ വിള്ളലുകള്‍ തീര്‍ക്കാന്‍ നെഗറ്റീവ് ബന്ധങ്ങള്‍ ഉപകരിക്കും എന്ന് മനസ്സിലാക്കുന്നതിന് ഓറാ ഇന്‍റര്‍ ആക്ഷന്‍സ് എന്ന പാഠഭാഗം വായിച്ചാല്‍ മനസ്സിലാകും. പൂര്‍ണ്ണമായ ഓറാ ഉണ്ടായിരിക്കുക എന്നതിന് അര്‍ത്ഥം പൂര്‍ണ്ണമായ ആത്മവിശ്വാസം ഉണ്ടായിരുക്കുക എന്നതാണ്. ഓറായുടെ പൂ‍ര്‍ണത ആത്മവിശ്വാസത്തിന്‍റെ കൂടി അളവാണ്. താന്തോന്നികളായി ജീവിക്കുന്നതില് ഇഷ്ടം ഉള്ള ആളുകള്‍ക്ക് കൂടുതല്‍ ഓറാ ഉള്ള ആളുകളുടെ സാന്നിദ്ധ്യം അസ്വസ്ഥത ജനിപ്പിക്കാം. അവര്‍ ആചാര്യസന്നിധിയില്‍നിന്നും അകന്നു നില്‍ക്കാന്‍ ഇഷ്ടമുള്ളവരായിരിക്കും.

ഈ വക ശാസ്ത്രദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ തൊട്ടുകൂടായ്മ പോലെയുള്ള ആചാരങ്ങളെ വീണ്ടും വിലയിരുത്തേണ്ടതുണ്ട്. ഒരു വര്‍ഗ്ഗത്തിനെ തച്ചു തകര്‍ക്കുന്നതിനുള്ള ആയുധം ആയിട്ടാണ് ഇവിടെ ആചാരങ്ങളെ ചില മഹാന്മാര്‍ എടുത്തു പ്രയോഗിച്ചിരിക്കുന്നത് എന്നു കാണാം. ലോകം ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും അത്തരം വര്‍ഗ്ഗവിദ്വേഷികളുടെ പാത പിന്തുടരുന്നു. സ്വയം വിദ്വേഷം ഇരന്നു വാങ്ങുന്ന അവസ്ഥയിലായിരിക്കുന്നു.

ഇവിടെ അധികാരവര്‍ഗ്ഗങ്ങളുടെ ബലമായ ഇടപാടുകളിലൂടെ ബലാല്ക്കാരേണ നശിപ്പിക്കപ്പെട്ടിട്ടുള്ള ഒരു ഓറായാണ് ബ്രഹ്മതേജസ്സ് എന്ന് അറിയപ്പെടുന്ന ബ്രാഹ്മണന്‍റെ ഓറാ. ജാതി വിദ്വേഷം മൂലം അതിനെ നോട്ടം കൊണ്ടു തന്നെ സംഹരിച്ച ഹിന്ദുവിഭാഗങ്ങള്‍ക്ക്  അത്ര വേഗല്‍ അത് പുനഃസൃഷ്ടി ചെയ്യാന്‍ സാധിക്കുന്നില്ല. ശുദ്ധമായ സാത്ത്വികതയുടെ ദാരിദ്ര്യം നാം അനുഭവിക്കുന്നു.

ഇമ്മാതിരി വ്യാഖ്യാനങ്ങളെ ഭയന്നാവും ഇത്തരം ശാസ്ത്രദര്‍ശനങ്ങളെ ഇവിടുത്തെ പൊതുമാധ്യമങ്ങള്‍ പോലും മാന്യമായി തഴഞ്ഞു കളയുന്നത്. എന്നാലും വരാനുള്ളത് വഴിയില്‍ തങ്ങുകയില്ലെന്ന് ഇപ്പോള്‍ മനസ്സിലായല്ലൊ. :)


No comments:

Post a Comment