Sunday 20 May 2018

പരലോകത്ത്....
പരലോകത്ത് ആത്മാക്കളുടെ തള്ളല്‍... ദൈവസന്നിധിയുടെ പുറത്ത് കാവല്‍ക്കാര്‍ അപേക്ഷാഫാറം വിതരണം ചെയ്തുകൊണ്ട് ഉത്തരവിട്ടു. "ദൈവത്തെ കാണേണ്ടവര്‍ അവരുടെ യോഗ്യത തെളിയിക്കുന്ന പത്രങ്ങള്‍ മെറിറ്റു സര്‍ട്ടിഫിക്കറ്റുകള്‍ മുതലായവ ഹാജരാക്കേണ്ടതാണ്."
അപേക്ഷാഫാറത്തില്‍ പേര് വീട്ടുപേര് പ്രദേശം, അഡ്രസ് മതം ജാതി വിശ്വാസം ചെയ്ത പുണ്യകര്‍മങ്ങള്‍ തുടങ്ങിയവ ചോദിച്ചിട്ടുണ്ട്. അക്ഷരമാലാക്രമത്തില്‍ പേരു വിളിച്ചു. "അബു ബക്കര്‍..."
ഉടനെ മറ്റൊരാള്‍ വിളിച്ചു പറഞ്ഞു. "അവന്‍ അറവുകാരനാണ്. അവനെ ഒടുക്കം വിളിച്ചാ മതി."
ഉടന്‍ അബു ബക്കര്‍ ബോധിപ്പിച്ചു. "നുമ്മ അഞ്ചു നേരോം നിസ്കരിക്കും... വേദപുസ്തകം മൊടക്കാതെ വായിക്കും... സക്കാത്തും ചെയ്യാറുണ്ട്.... കൂടാണ്ട് നമ്മന്‍റെ കൂട്ടരെയൊക്കെ രക്ഷപ്പെടുത്താറുണ്ട്..."
"പ്രമോട്ട് ഹിം" എന്ന് ഉത്തരവിട്ട് ദൈവകിങ്കരന്‍ അടുത്ത പേരു വിളിച്ചു. "ബെന്നി ചാക്കോ.."
ഉടന്‍ ആദ്യം എതിര്‍ത്തയാള്‍ ചാടി എണീറ്റു പറഞ്ഞു. "അവന്‍ ഭയങ്കരവര്‍ഗ്ഗീയ തീവ്രവാദിയാണ്. ഒത്തിരി മതപരിവര്‍ത്തനം നടത്തി സനാതനമായ ഹിന്ദുത്വത്തെ നശിപ്പിക്കുന്നവനാണ്."
ഉടന്‍ ബെന്നി ചാക്കോ ബോധിപ്പിച്ചു. "ശരിയാണ്, ഞാനൊരു മഹാപാപിയാണ് കര്‍ത്താവേ.. ഒരുപാട് വിശ്വാസികളെ ഞാന്‍ സഹായിച്ചിട്ടുണ്ട്. അന്യമതസ്ഥരെയും ഞാന്‍ വിശ്വാസത്തിലേക്ക് നയിച്ചിട്ടുണ്ട്. ഞാന്‍ അനുതാപത്തോടു കൂടി വേദപുസ്തകം വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.."
"പ്രമോട്ട് ഹിം" എന്ന് ഉത്തരവിട്ട് കിങ്കരന്‍ അടുത്ത പേര് നോക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും മുന്‍പ് ഉടക്കു വെച്ചയാള്‍ വിളിച്ചു പറഞ്ഞു. "അടുത്തതെങ്കിലും ഹിന്ദുപ്പേര് വിളിച്ചില്ലെങ്കില്‍ താന്‍ വിവരമറിയും."
ദൈവകിങ്കരന്‍ അതുകേട്ട് ഭയന്നു. തൊഴുതു വിറച്ചുകൊണ്ട് ഭവ്യമായി ചോദിച്ചു. "എന്താണാവോ അങ്ങയുടെ പേര്?"
"ഞാന്‍ പപ്പനാവന്‍. പപ്പാന്ന് വിളിക്കുന്നതാ എനിക്കിഷ്ടം."
"ആട്ടെ എന്താ പപ്പായെടെ ജാതി."
"ഛീ. കള്‍ചര്‍ലെസ് ഫെലോ... തന്നെ ഒക്കെ ആരാ ഇവിടെ നിയമിച്ചത്? ദൈവത്തിന്‍റെ അടുത്ത് ജാതി ചോദിക്കുന്നോ?"
കിങ്കരന്‍ പറഞ്ഞു. "സോറി സാര്‍.. അങ്ങ് ജാതി വിരോധി ആണെന്നറിഞ്ഞില്ല. ആട്ടെ എന്തായിരുന്നു അങ്ങയുടെ ജോലി?"
"ഞാന്‍ ദേവസ്വത്തിലെ ഉയര്‍ന്ന ആഫീസറായിരുന്നു."
"അങ്ങ് ശ്രീകൃഷ്ണനില്‍ വിശ്വസിക്കുന്നുണ്ടോ?"
"ങ്ഹും. ഞാനത്ര പൊട്ടനല്ല. അതൊക്കെ ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നതിന് ആര്യന്മാര്‍ പടച്ച ബിംബങ്ങളല്ലേ.."
"അപ്പോ ദൈവവിശ്വാസമില്ലാതെയാണോ ദേവസ്വം ഭരിച്ചത്?"
"എന്തെങ്കിലും പ്രയോജനം ഉണ്ടായാ വിശ്വസിക്കും. നഷ്ടത്തിന് വിശ്വസിക്കാന് വേറെ ആളെ നോക്കണം."
"വേദപുസ്തകം വായിച്ചിട്ടുണ്ടോ?"
"അതൊക്കെ ബ്രാഹ്മണമേധാവിത്ത കാലത്ത് അവരുടെ മേധാവിത്തം നിലനിര്‍ത്താനായി പടയ്ക്കപ്പെട്ട അന്ധവിശ്വാസജടിലമായ സാഹിത്യസൃഷ്ടികളാണ് വേദവും പുരാണവും ഒക്കെ. കാറ്റും മഴേം തീയ്യുമൊക്കെ ദൈവമാണെന്നല്ലേ വേദത്തില്‍ പറയുന്നത്. ചരിത്രമാണ് പഠിക്കേണ്ടത്."
"അവ വിദേശിയരുടെ മേധാവിത്ത കാലത്ത് പടയ്ക്കപ്പെട്ടവയല്ലേ?"
"ആണെങ്കിലെന്താ? അവയെ സംശയിക്കാന്‍ ആര്‍ക്കും അവകാശമില്ല. അവ അത്രമേല്‍ വിശ്വസനീയമാണ്."
"മതഗ്രന്ഥങ്ങളില്‍ വിശ്വാസമില്ലാത്ത നിങ്ങളെങ്ങനെ ഹിന്ദു ആകുന്നു."
"ഹിന്ദു മതത്തിലാണ് ഞാന്‍ ജനിച്ചത്."
"അപ്പോള്‍ ജാതിയാണ് മതത്തിന് ആധാരം എന്ന്..."
"ഞങ്ങക്ക് ഒരു പുസ്തകമോ ആചാരമോ ഒന്നും നിര്‍ബന്ധമില്ല. വേണേല്‍ ചെയ്യാം വേണ്ടേ വേണ്ട. ജന്മം മാത്രമാണ് ഹിന്ദുത്വത്തിന് ആധാരം."
"അങ്ങനെയാണെങ്കില്‍ ഈ ജാതിവിരോധം അസ്ഥാനത്തല്ലേ?"
"ജാതി പറയുന്നതും ചോദിക്കുന്നതും തെറ്റാണ്. എന്നാല്‍ കല്യാണം കഴിക്കുമ്പോള്‍ അത് നോക്കുന്നതാ നല്ലത്..."
'വാക്കുകള്‍ക്ക് പ്രവൃത്തിയോട് ബന്ധമില്ല' എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ദൈവകിങ്കരന്‍ ചോദിച്ചു. "ഇതൊക്കെ ആരു തീരുമാനിച്ചു? ഏത് ബൈലോ..."
"ഞങ്ങടെ നിയമം ഞങ്ങളുടെ ഇഷ്ടം അനുസരിച്ച് ഞങ്ങളൊണ്ടാക്കും. ഞങ്ങളെ ചോദ്യം ചെയ്യുന്നോ?"
"ഞങ്ങളെന്നു പറയാന്‍ കൂടെ ആരൊക്കെയാണുള്ളത്? ഹിന്ദുക്കള്‍ മൊത്തം ഉണ്ടോ?"
പപ്പനാവന്‍റെ ആത്മാവ് ചുറ്റും നോക്കി. വീട്ടുകാരില്ല, നാട്ടുകാരില്ല, പാര്‍ട്ടിക്കാരില്ല. പപ്പനാവന്‍ മിണ്ടിയില്ല.
"സ്വന്തം ജാതിക്കാരുണ്ടോ കൂടെ?" ചങ്കില്‍ കൊള്ളുന്ന ആ ചോദ്യം വന്നു.
താന്‍ ഒറ്റയാണെന്ന് മനസ്സിലാക്കിയ പപ്പനാവന്‍ പിന്നെ മിണ്ടിയിട്ടില്ല. ദൈവം ഉത്തരവിട്ടു. "ഇവനെ പിടിച്ച് കേരളത്തിലിട്."

No comments:

Post a Comment