Monday, 22 April 2019

നിഴല് കുത്ത്...

എന്നാലും എനിക്ക് അതത്ര ദഹിച്ചില്ല. വെറും ഫേസ്ബുക് പോസ്റ്റിന്റെ പേരില് പത്തുവര്ഷം സര് വീസും കുടുംബവും പഠിക്കുന്ന പെണ്കുട്ടികളുമുള്ള ശാന്തിക്കാരനെ പിരിച്ചുവിടുക...

വേറെന്തോ കാരണം കാണുമെന്ന് മനസ്സ് പറഞ്ഞു. അത് ആരില് നിന്നെങ്കിലും എന്റെ ചെവിയില് കിട്ടും.. എന്നെങ്കിലും കിട്ടും...

അധികം കാത്തിരിക്കേണ്ടി വന്നില്ല. പിറ്റേന്നു തന്നെ വിവരം കിട്ടി. അയാള് കൌപീനം ധരിക്കാറില്ലായിരുന്നു അത്രേ...

എനിക്ക് സമാധാനമായി.. പ്രായംചെന്ന അമ്മുമ്മയാണ് ഈ രഹസ്യ വിവരം നല്കിയത്. ഞാന് ചോദിച്ചു. അതെങ്ങനെ മനസ്സിലായി...

ആറാട്ട് കടവില് വെച്ച് എല്ലാരും കണ്ടു. തന്ത്രി പറഞ്ഞിട്ടാണ് മാറ്റിയത്.

അയ്യയ്യൊ... എന്നാല് അന്ന് എന്തോ യാദൃശ്ചികമായി പറ്റിയതാവും..

അതൊന്നുമല്ല.. എല്ലാ ദിവസോം അങ്ങനെയാ... ഞങ്ങക്ക് നെഴല് കണ്ടാലറിയാം.

എന്നിട്ട് നിങ്ങള്ക്ക് പരാതി ഇല്ലാരുന്നോ.. ഞാന് മനസ്സില് ചോദിച്ചു.
ഇല്ല എന്ന ഉത്തരം എനിക്ക് അവര് പറയാതെ തന്നെ കിട്ടി. ആര്ക്കെങ്കിലും പരാതി ഉണ്ടായിരുന്നെങ്കില് അത് ഒറ്റ ദിവസം കൊണ്ട് അവസാനിച്ചേനെ.

ഞാന് ചിന്തിച്ചു എന്താണിതിന് കാരണമെന്ന്... ജട്ടിസുധാകരന്റെ പരിഹാസത്തോടുള്ള ക്രിയാത്മകമായ പ്രതികരണമായി ഞാനതിനെ വായിച്ചു. എന്നാലും അത്ഭുതം തോന്നി. അതെങ്ങനെ സാധിക്കുന്നു എന്ന്..

ഓരോ സാധനങ്ങളും നാം പൊതിഞ്ഞു വയ്ക്കുന്നത് ഭദ്രമായി ഇരിക്കാനാണ്. രാവിലെ അഞ്ചുമണിക്ക് ഒരു സാധനം പൊതിഞ്ഞുവെച്ചാല് വൈകിട്ട് 5 മണി ആയാലും അത് അവിടെ അങ്ങനെ തന്നെ ഇരിക്കും. എന്നാലിത് അങ്ങനെയല്ല. പലതവണ പടികയറി പലകയില് ഇരിക്കുകയും എഴുനേല്ക്കുകയും ചെയ്യുന്നതിന്റെ ഫലമായി ഏതു ടൈറ്റ് പൊതിയും കുറെ ലൂസാവും. സാധനം പകുതി പുറത്തുമാവും. അതിന്റെ നിഴലും ഇവര് പിടിക്കുന്നുണ്ടാവുമോ എന്ന ആശങ്കയുണ്ടായി.

ലൂസാകുന്നതിന് അതിന് പടിയും പലകയുമൊന്നും വേണ്ടല്ലൊ.. കഴകക്കാരന് പറഞ്ഞു.

ക്ഷേത്രങ്ങളില് റൊമാന്റിക് ഹീറോയിനുകളായി ഭാവിച്ചു വരുന്ന ഒരു കൂട്ടരുണ്ട്. അത് ഏതു കൂട്ടരാണെന്ന് ഞാന് പറയുന്നില്ല. പറയാതെ തന്നെ അത് പ്രസിദ്ധമാണ്. ശാന്തിക്കാര് തങ്ങളുടെ കളിപ്പിള്ളകളാണെന്ന ഭാവമാണ് അവര്ക്ക്. അത്തരക്കാര്  ക്ഷേത്രങ്ങളില് വരുന്നത് ആധിപത്യം പുലര്ത്താനാണ് ആരാധനയ്ക്ക് എന്ന വ്യാജേന. അവരുടെ മൂടുതാങ്ങികളായി നില്ക്കാന് നിര്ബന്ധിതരാവുന്നതുകൊണ്ടാണ് ശാന്തിക്കാരധികവും അധഃപതിക്കാന് ഇടയാവുന്നത്.

Sunday, 21 April 2019

ശാന്തിക്കാരന് മൊബൈലില് പോയാല്...

ശാന്തിവിചാരം ബ്ലോഗ് അപ്ഡേറ്റ് ചെയ്യാന് സാധിക്കുന്നതില് എനിക്ക് അതിയായ സന്തോഷമുണ്ട്.

നിത്യേന മൂന്ന് പോസ്റ്റ് വരെ ഇട്ടിരുന്ന ഒരു കാലം ഈ ബ്ലോഗിന്റെ ചരിത്രത്തിലുണ്ടായിരുന്നു. പിന്നീട് ആണ്ടില് മൂന്ന് ബ്ലോഗ് എന്ന നിലയിലേയ്ക്ക ് ചുരുങ്ങി... ഇതിനൊക്കെ കാരണമുണ്ട്.

ഇതു വായിക്കുന്നവരെല്ലാം കമന്റ് ഒഴിവാക്കുന്നവരാണ്. എങ്കിലും വായിക്കുന്നുണ്ടല്ലൊ എന്ന് ആശ്വസിക്കുന്നു. ഇത്തരം ചിന്താഗതികളെ ഒരു വാക്കുകൊണ്ട് പോലും പിന്തുണയ്ക്കുന്നത് ശരിയല്ല എന്ന വിശ്വാസമാവാം അവര്ക്ക്...

നിങ്ങളുടെ വാക്കിന്റെ ചെലവ് ഇല്ലാതെയും ചില ചിന്താഗതികള് വളരുമെന്ന് മനസ്സിലായല്ലൊ. ... അതിനാല് വലിയ കടപ്പാടൊന്നും വായനക്കാരോട് തോന്നുന്നില്ല. നന്ദി മാത്രം...

ശാന്തിവിചാരം എന്ന പേരുണ്ടെങ്കിലും ഇതില് ശാന്തിക്കാരുടെ പ്രശ്നങ്ങളല്ല ടാര്ജറ്റ് എന്ന് ബോധ്യമായല്ലൊ... എന്നിരുന്നാലും ചില ക്ഷേത്രാനുഭവങ്ങള് പറയാതെ വയ്യ...

ഒരു ശാന്തിക്കാരന് ഫേസ്ബുക്കില് പോസ്റ്റിട്ടു അല്ലെങ്കില് വാട്സപ്പില് പോസ്റ്റിട്ടു എന്നതു കൊണ്ട് ഇല്ലാതെ ആകുന്നതാണോ ഭക്തജനങ്ങളുടെ ഹൃദയവികാരമായ ഭക്തി???

ഇയ്യിടെ അങ്ങനെയൊരു സംഭവം കേട്ടു. തിരുമേനിയുടെ പോസ്റ്റ് കാരണം ആള്ക്ാര് വെറുത്ത് അമ്പലത്തില് വരാതെയായി...

ഞാനിപ്പോള് മുട്ടുശാന്തി ആയിട്ട് പല ക്ഷേത്രങ്ങളിലും പോകുന്നു. അവിടെയൊക്കെ ആളു കുറവായിട്ടാണ് കാണുന്നത്. ദേവസ്വം ബോഡ് ക്ഷേത്രങ്ങളില് മാത്രമല്ല പൊതുവേ വരുമാനത്തില് ലോവറിങ് ഉണ്ടായിട്ടുണ്ട്.

ഇതൊക്കെ ശാന്തിക്കാര് പോസ്റ്റിടുന്നതുകൊണ്ടാണെന്ന് തോന്നുന്നില്ല. വഴിപാട് കഴിക്കരുതെന്ന് പ്രചരിപ്പിക്കുന്ന ഭാഗവതപ്രചാരകനെ അറിയാം. ആനയേം അമ്പാരിയുമായി അദ്ദേഹത്തെ ക്ഷേത്രങ്ങള് സ്വീകരിച്ച് ആനയിക്കുന്നുണ്ട്. ഈ ശബരിമല സംഭവത്തിനു മുമ്പുതന്നെ...

ശാന്തിക്കാര് പോസ്റ്റിടുന്നതിലല്ല, ക്ഷേത്രസമയത്ത് മൊബൈല് ഉപയോഗിച്ച് കളിക്കുന്നതാണ് പ്രശ്നമെന്ന് ചിലര്.. ക്ഷേത്രങ്ങളില് ആളു കുറവുള്ള ദിവസങ്ങളില് ജോലിയും കുറവായിരിക്കും. സമയം പോവാനായി വേറെ എന്തു വിനോദമാണ് ശാന്തിക്കാരന് ചെയ്യാന് കഴിയുക... മണ്ഡപത്തിലിരുന്ന് നാമം ജപിക്കുന്നതിനെയും ഭാഗവതം വായിക്കുന്നതിനെ പോലും കുറ്റമായി കണ്ട് പരാതി പറഞ്ഞ ഭക്തരെ അറിയാം. അയാളെ ഏല്പിച്ച പണി ചെയ്താ പോരേ എന്ന ചിന്താഗതിക്കാര്..

ശാന്തിക്കാര് 5 മണിക്ക് നട തുറന്നാല് തൊഴാനാളില്ല, ആറിന് ആളില്ല, ഏഴിന് ആളില്ല, എട്ടിന് ഒരാള് ഒമ്പതിന് ഒന്ന് രണ്ട് പേര്... പത്താകാറാകുമ്പോള് എല്ലാം കൂടി ഒരിടി... പരസ്പരം കണ്ടാല് വര്ത്തമാനം പറഞ്ഞ് കുറെ സമയം കൂടി തള്ളും. അതുവരെ പഷ്ണിക്ക് കാത്തിരിക്കാനുള്ള വിധിയാണ് ഈ ഭക്തഭീകരന്മാരും ഭരണക്കാരും കൂടി ഈ ശുദ്ധരുടെ തലയില് എഴുതി വച്ചിരിക്കുന്നത്.

ഇതൊക്കെ ശരിയാണോ???

മൊബൈല് ഉപയോഗം മൂലം ഒരു ശാന്തിക്കാരന് പണി പോയ കഥ ഇയ്യിടെ അറിഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായം സോഷ്യല് മീഡിയാ വഴി സത്യസന്ധമായി തുറന്നു പറയുന്നത് തെറ്റാണെങ്കില് അതിനെ ലിഖിതമായ നിയമമാക്കി ദേവസ്വം ബൈലോയില് ചേര്ക്കേണ്ടതല്ലേ..

വ്യക്തമായ ഒരു രൂപരേഖ എന്തിനും ആവശ്യമല്ലേ... മുമ്പ് ഹിന്ദുനിയമങ്ങള് വ്യക്തവും ലിഖിതരൂപമുള്ളതുമായിരുന്നു. ഇപ്പോള് ആള്ക്കാരുടെ ഉള്ളിലിരിപ്പ് വായിച്ചെടുക്കുക പ്രയാസമാണ്. തുറന്ന മനസ്ഥിതിക്കാര് ഇന്ന് തീരെ കുറവാണ്.

സോഷ്യല് മീഡിയയില് എഴുതിയത് ശരിയല്ലെങ്കില് അവിടെ തന്നെ കമന്റ് ചെയ്യാനുള്ള പ്രൊവിഷനുണ്ടല്ലൊ.... എന്തിനാണ് അവിടെ ഇഗ്നോര് ചെയ്തിട്ട് പിരിച്ചുവിടല് അടക്കമുള്ള കടുത്ത ശിക്ഷാ നടപടി എടുക്കുന്നത്???

ഹിന്ദുക്കള്ക്ക് ശിക്ഷിക്കാനുള്ളതാണോ ക്ഷേത്രത്തിലെ ശാന്തിക്കാര്... മുട്ടുശാന്തിക്ക് പോയാല് പോലും ജന്മം തുലയുന്ന സാഹചര്യങ്ങളാണ് ഇന്ന് ക്ഷേത്രത്തിലുള്ളത്. അഭിപ്രായപ്രകടനത്തോടാണ് കൂടുതല് അമര്ഷം നാട്ടുകാര്ക്ക് ഉള്ളത്. ...

ഞാനിന്നലെ ഒരു ക്ഷേത്രത്തില് മുട്ടുശാന്തിക്ക് പോയി. വെളുപ്പിനെ അഞ്ചിന് ചെന്നു. ശ്രീകാര്യക്കാരന് സ്ഥലത്തുണ്ട്. പുറത്ത് വിളക്ക് വെയ്ക്കുന്നു. ഞാനവിടെ ആദ്യമായി ചെല്ലുകയാണ്. കണ്ടാലൊന്ന് മൈന്റ് ചെയ്യാം. ഒരു ഗുഡ്മോണിങ് പറയാം. അല്ലെങ്കില് പുഞ്ചിരിക്കാം. അതൊന്നുമല്ല എനിക്ക് വേണ്ടത്. താക്കോലാണ്. അത് തരാന് ഭാവമില്ലെന്ന് കണ്ടപ്പോള് ഞാന് തിടപ്പള്ളിയില് തിരഞ്ഞു. അധികം തിരയാതെ തന്നെ കിട്ടി. ഭാഗ്യം. തിരയുന്ന പണിയാണ് എനിക്ക് ഒട്ടും ഇഷ്ടമില്ലാത്തത്.

ശ്രീകാര്യക്കാരന് ഒരു റിട്ടയേഡ് ഉദ്യോഗസ്ഥനാണ്. സഹകരണം കുറവ്. ചോദിച്ചാല് അതിന് മാത്രം സമാധാനം പറയും. ദിവസക്രമം ചോദിച്ചയുടനെ രാവിലെ മുതല് വൈന്നേരം വരെയുള്ള കാര്യങ്ങളുടെ ക്രമം വിശദീകരിച്ച് പ്രസംഗിച്ചു. ഞാനതില് ആദ്യത്തെ ഏതാനും ഭാഗം മനസ്സിലാക്കി.

അഭിഷേകവും മലരു നേദ്യവും കഴിഞ്ഞ് മലര് പബ്ലിക്കിനായി വെച്ചു. ഉപനടകളിലും മലര് നേദ്യമുണ്ട്. ആദ്യ ഉപനടയില് നേദിച്ച മലര് ഞാന് തിടപ്പള്ളിയില് കൊണ്ടു വെച്ചത് അദ്ദേഹം കണ്ടു. അയ്യപ്പന്റെ നടയില് മലര് നേദിക്കുന്നതിനിടയില് അദ്ദേഹം പറഞ്ഞു മലരു നേദിച്ചത് പുറത്താണ് വയ്ക്കേണ്ടത്. തിടപ്പള്ളിയ്ക്ക് അകത്തല്ല. ഞാനുടനെ ചോദിച്ചു. എനിക്ക് ബ്രേക് ഫാസ്റ്റിനുള്ളത് ഇദ്ദേഹം കൊണ്ടത്തരുമോ എന്ന്. അത് അദ്ദേഹത്തിന് അടിയായി. ഏറ്റു. പതിവ് കാര്യം പറഞ്ഞെന്നേയുള്ളൂ എന്ന് അദ്ദേഹം മയപ്പെടുത്തി പ്രസംഗിക്കാന് തുടങ്ങി.

ഞാന് പറഞ്ഞു. ഞാനീ കോവിലിനകത്ത് നില്ക്കുമ്പോള് എന്നോട് പ്രസംഗം വേണ്ട. താഴെ വന്നിട്ട് കേട്ടോളാം. എനിക്ക് പറയാനുള്ളത് നിങ്ങളും കേള്ക്കണം.

ഞങ്ങള് സൌഹൃദപ്പെട്ടു. ഫ്രീയായി സംസാരിച്ചു. ആത്മസുഖത്തിന്. എന്തൊക്കെ പറഞ്ഞിട്ടും അദ്ദേഹം എന്നോട് മറുത്തൊന്നും പറഞ്ഞില്ല. രാവിലെ ഞങ്ങള് സൌഹൃദമായിതന്നെ പിരിഞ്ഞു.

വൈകിട്ട് ദീപാരാധന കഴിഞ്ഞു. ആളില്ലാരുന്നു. ഉടനെ അത്താഴപൂജയും കഴിച്ചു. നടകള് ഓരോന്നായി അടച്ചു. നാലു നടകളുണ്ട്. പോരാനായി ശ്രീകാര്യത്തിനെ കണ്ടപ്പോള് അദ്ദേഹം പൊട്ടിത്തെറിക്കുക ആയിരുന്നു എന്നോട്... ദീപാരാധനയ്ക്ക് കയറിയപ്പോള് മണി അടിച്ചില്ലത്രേ... ഞാന് ചോദിച്ചു അതത്ര നിര്ബന്ധമുള്ള ഇനമല്ല. നിങ്ങള് നാദസ്വരം റിക്കോഡ് വെച്ച് 5 മിനിറ്റ് കഴിഞ്ഞാണല്ലൊ നടയടച്ചത്... അപ്പോള് ദീപാരാധനയാണെന്ന് അറിഞ്ഞൂടേ... പിന്നെ അടുത്ത പരാതി.. ഏഴരയാണ് ഔദ്യോഗികസമയം അവിടെ എഴുതി വച്ചിട്ടുണ്ട്. ഏഴിന് അടച്ചെന്ന്... ആദ്യത്തെ ഉപനട ദേവസ്വം ഓഫീസിന്റെ തൊട്ടടുത്താണ്. അത് അടച്ചപ്പോള് എന്താണ് ഇദ്ദേഹം മിണ്ടാതെ ഇരുന്നത്....

കഴകക്കാരിയോട് ചോദിച്ചപ്പോള് ഏഴിനും ഏഴേകാലിനും അടയ്ക്കാറുണ്ടെന്ന് പറഞ്ഞത് അനുസരിച്ചാണ് നട അടച്ചത്.

കാരണം സിംപിള് തങ്ങള് കൊട്ടുന്ന താളത്തിനെല്ലാം തുള്ളുന്ന ശാന്തിക്കാരെയാണ് വേണ്ടത്. ഒരിക്കലും സംസാരിക്കുന്നവരെയും പ്രതികരിക്കുന്നവരേയും അല്ല ക്ഷേത്രങ്ങള്ക്ക് ആവശ്യം. ബ്രാഹ്മണം അക്ഷരസംയുക്തം ദൂരതഃ പരിവര്ജയേത് എന്ന പകപോക്കലാണ് ഇപ്പോള് ശൂദ്രാധിപത്യം ഉള്ള ക്ഷേത്രങ്ങളില് നടക്കുന്നത്.

നടക്കട്ടെ നടക്കട്ടെ....



Thursday, 13 December 2018

Welcome to My Video Blog...

ശാന്തിവിചാരം ബ്ലോഗ് നിരീക്ഷകര്ക്ക് നമസ്കാരം...

ഭാഗവതത്തെ ദേശീയഗ്രന്ഥമാക്കുക എന്ന ദേശീയ ലക്ഷ്യത്തോടെ ഞാന് ഭാഗവതപ്രചാരണം ആരംഭിച്ചിരിക്കുന്നു. എന്റെ ആശയങ്ങള് ചെറിയ ചെറിയ വിഡിയോസംവാദങ്ങളായി യൂ ട്യൂബിലൂടെ നല്കിവരുന്നു. അവയുടെ ലിംക് ക്രമത്തില് ചുവടെ കൊടുക്കുന്നു. ഈ സദുദ്യമത്തോട് എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്ഥിക്കുന്നു.

വിഡിയോ 1. ദൃശ്യസംവാദം.               3 Min.  Nov 1
വിഡിയോ 2 സൌഹൃദസംവാദം     10 Min. Nov 21
വിഡിയോ 3. ശ്രീമദ്ഭാഗവതം             12 Min. Nov 27
വിഡിയോ 4. National Text Campign         15 Min. Dec 1
വിഡിയോ 5 ഭാഗവതപാരായണം     10 Min. Dec 7
വിഡിയോ 6 ഭാഗവതപ്രചാരണം 6     7 Min. Dec 13

                                  2019
വിഡിയോ 7 ഭാഗവതചലച്ചിത്രം       12 Min. Jan 29.
വിഡിയോ 8  ദക്ഷ.. ശ്രദ്ധാഞ്ജലി     15 Min Mar 3

Saturday, 8 December 2018

ആകാശതര്‍പ്പണം




നമ്മുടെ സമൂഹത്തില്‍ പ്രചലിതമായിട്ടുള്ള 
പല പൊതുധാരണകളും പൊതുവിശ്വാസങ്ങളും 
മാധ്യമങ്ങളുടെയും ഭരണലോബികളുടെയും 
ഭാവനാസൃഷ്ടികളാണ്. അവയില്‍ പലതും ഹീനമായവ.
ഒന്നും നാടിന്‍റെ ക്ഷേമത്തിന് വേണ്ടതായ സദ്ഭാവനകളല്ല. 
ആയിരുന്നെങ്കില്‍ നാടെന്നേ സ്വര്‍ഗ്ഗമായേനേ!
അവരുടെ പ്രചാരണത്തിനും വളര്‍ച്ചയ്ക്കും വേണ്ടിയുള്ള 
സുഖഭാവനകളുടെ ഇലൂഷനറി ലോകം അവര്‍ സൃഷ്ടിക്കുന്നു. വിപണനാര്‍ഥം. 
അതിന് ഉപകരിക്കുന്ന ഡാറ്റാസെറ്റ് പ്രൊജക്ട് ചെയ്യുന്നു. 
അതിലധികം ഡാറ്റാസെറ്റ് മുക്കിക്കളയുന്നു, 
എന്തിന്‍റെയും പരമാര്‍ഥമടക്കം.
പരമാര്‍ഥത്തെ ജീവനോടെ കുഴിച്ചു മൂടുന്ന തരം
പത്രപ്രവര്‍ത്തനം ഇവിടെ നാട്ടുനടപ്പാണ്, 
ആചാരമാണ്, 
സദാചാരം പോലെ.
അസത്യങ്ങള്‍ക്കാണ് ഡിമാന്‍റ് അവയാണ് പ്രിയങ്കരം. 
അപ്രിയസത്യങ്ങള്‍ പരീക്ഷിക്കാനുള്ളതല്ല മാധ്യമം.
ചെലവ് ഉള്ളത് വലിയ ശരി എന്നും ചെലവില്ലാത്തതൊക്കെ പരമ അബദ്ധമെന്നും ഉള്ള പൊതുധാര്‍ഷ്ട്യം.
ഏറെ കുഴിച്ചുമൂടപ്പെട്ട ചില പരമാര്‍ഥങ്ങളുടെ വിത്തുകള്‍ക്ക് ഞാന്‍ ശ്രദ്ധയാകുന്ന വെള്ളമൊഴിക്കാനിടയായി. 
അവ വളരുകയും വിളയുകയും ചെയ്തു. 
കുറെ അധികം വിത്തുകള്‍ എനിക്ക് സമ്മാനിച്ചു. 
അവ വിതയ്ക്കുന്നതിന് എനിക്ക് ഭൂമിയില്‍ ഇടമില്ല. 
അതിനാല്‍ ആകാശത്തേയ്ക്ക് തര്‍പ്പിക്കുന്നു.
ഇതിനെ അസ്ഥാനത്തുള്ള കല്ലേറായി വ്യാഖ്യാനിക്കാം. 
അനവസരത്തിലുള്ളതെന്നും ആക്ഷേപിക്കാം. 
വിപ്ലവാവേശമെന്നും പറയാം. 
എളിയ പരീക്ഷണമെന്നും പറയാം.
ഞാനിപ്പോള്‍ നിരീക്ഷണത്തിലാണ്. 
എന്തെങ്കിലും ദോഷഫലം എവിടെയെങ്കിലും ഉണ്ടാകുന്നുണ്ടോ എന്ന്.
ഇല്ലെന്ന് ഉറപ്പായിട്ട് വേണം, അടുത്ത സെറ്റ് വിതയ്ക്കാന്‍.
ദേശീയലക്ഷ്യത്തോടെ...
നാലു വിഡിയോ ഇതിനകം അപ്ലോഡ് ചെയ്തു. 
video 4 link 
അടുത്തത് എന്തായാലും ഉടനെയില്ല. 
സംവാദം ഒരു വണ്‍സൈഡ് അഫയര്‍ അല്ല.

Monday, 26 November 2018

You Tube Talks Started

പ്രിയപ്പെട്ട വായനക്കാരെ,

എന്റെ  അക്ഷരയാത്ര... ദൃശ്യസംഭാഷണത്തിലേയ്ക്ക്  വഴി മാറുന്നു.
ഞാന് വിഷ്വല് മീഡിയയില് വരുന്നു. ടിവിയിലല്ല. സ്വന്തം യൂ ടൂബ് ചാനലില്.

 പുതിയൊരു ചാനല് തുടങ്ങിയിരിക്കുകയാണ്. ഭാഗവതം സംബന്ധിച്ച അനുഭവസാക്ഷ്യവുമായിട്ടാണ് രംഗപ്രവേശം. (1)

അതിന് മുന്നോടിയായി മറ്റൊരു ബന്ധപ്പെട്ട വിഡിയോ സംവാദം  (2)  ഫേസ് ബുക്കിലും ഇടുകയുണ്ടായി. കാണുക. കമന്റു ചെയ്യുക. ഷെയര് ചെയ്യുക.

(3) മൂന്നാമത്തെ വിഡിയോ ഇന്നലെ (ഡിസം 1) അപ് ലോഡ് ചെയ്തു. നവം 1 ന് ആയിരുന്നു ആദ്യത്തേത് ഇട്ടത്.
കൂടുതല് വിഡിയോകള്ർ അപ് ലോഡ് ചെയ്യുന്നതായിരിക്കും.

(4) Today Dec 7,  Uploaded Video 4


നന്ദി. ആശംസകള്..

Tuesday, 22 May 2018

പൂജാരിയുടെ തന്ത്രം

ഒരു വിമുക്തഭടന്‍  ഒരു ക്ഷേത്രത്തില്‍ ശ്രീകാര്യക്കാരനായി. രാവിലെ ആറുമണിയാണ് അദ്ദേഹം വരുന്ന സമയം. പൂജാരി  കൃത്യം അഞ്ചുമണിക്കു തന്നെ എത്തുന്നുണ്ടോ അദ്ദേഹത്തിന് സംവിധാനമുണ്ട്. ശാന്തിക്കാരനാവട്ടെ പലപ്പോഴും വരാന്‍ വൈകും. പലതവണ പറഞ്ഞിട്ടും ഫലമില്ല.

ഒരു ദിവസം നടതുറക്കാന്‍ അര മണിക്കൂര്‍ വൈകി. മാനേജര്‍ തല്‍ക്ഷണം വിവരമറിഞ്ഞു. 'ഇതങ്ങനെ വിട്ടാല്‍ പറ്റില്ല. എന്തെങ്കിലും നടപടി വേണം.' തിരക്കക്കുള്ള സമയം നോക്കി ആളുകളുടെ മുന്നിലിട്ട് പൂജാരിയെ ചോദ്യം ചെയ്തു.

അരിശം അടക്കി പൂജാരി പറഞ്ഞു 'ഞാന്‍ അര മണിക്കൂര്‍ വൈകി എന്നത് ശരിയാണ്. അതിനുള്ളത് കുറച്ചിട്ട് ശമ്പളം തന്നാല്‍ മതി.'

ആ മാസം ശമ്പളം കൊടുത്തപ്പോള്‍ മാനേജര്‍ അഞ്ഞൂറു രൂപ പിടിച്ചു. അപ്പോള്‍ പൂജാരിയുടെ പ്രതികരണം. "എന്‍റെ അര മണിക്കൂറിന് അഞ്ഞൂറു രൂപ വിലയുണ്ടെന്നു മനസ്സിലായി. വളരെ സന്തോഷം. ജോലി ചെയ്യാത്ത മണിക്കൂറിന്‍റെ പ്രതിഫലം എനിക്കു വേണ്ട. ജോലി ചെയ്ത മണിക്കൂറുകള്‍ക്കും ആ തോതു വെച്ച് കൂട്ടി ബാക്കീങ്കൂടിത്തന്നോളൂ.

Sunday, 20 May 2018

പരലോകത്ത്....
പരലോകത്ത് ആത്മാക്കളുടെ തള്ളല്‍... ദൈവസന്നിധിയുടെ പുറത്ത് കാവല്‍ക്കാര്‍ അപേക്ഷാഫാറം വിതരണം ചെയ്തുകൊണ്ട് ഉത്തരവിട്ടു. "ദൈവത്തെ കാണേണ്ടവര്‍ അവരുടെ യോഗ്യത തെളിയിക്കുന്ന പത്രങ്ങള്‍ മെറിറ്റു സര്‍ട്ടിഫിക്കറ്റുകള്‍ മുതലായവ ഹാജരാക്കേണ്ടതാണ്."
അപേക്ഷാഫാറത്തില്‍ പേര് വീട്ടുപേര് പ്രദേശം, അഡ്രസ് മതം ജാതി വിശ്വാസം ചെയ്ത പുണ്യകര്‍മങ്ങള്‍ തുടങ്ങിയവ ചോദിച്ചിട്ടുണ്ട്. അക്ഷരമാലാക്രമത്തില്‍ പേരു വിളിച്ചു. "അബു ബക്കര്‍..."
ഉടനെ മറ്റൊരാള്‍ വിളിച്ചു പറഞ്ഞു. "അവന്‍ അറവുകാരനാണ്. അവനെ ഒടുക്കം വിളിച്ചാ മതി."
ഉടന്‍ അബു ബക്കര്‍ ബോധിപ്പിച്ചു. "നുമ്മ അഞ്ചു നേരോം നിസ്കരിക്കും... വേദപുസ്തകം മൊടക്കാതെ വായിക്കും... സക്കാത്തും ചെയ്യാറുണ്ട്.... കൂടാണ്ട് നമ്മന്‍റെ കൂട്ടരെയൊക്കെ രക്ഷപ്പെടുത്താറുണ്ട്..."
"പ്രമോട്ട് ഹിം" എന്ന് ഉത്തരവിട്ട് ദൈവകിങ്കരന്‍ അടുത്ത പേരു വിളിച്ചു. "ബെന്നി ചാക്കോ.."
ഉടന്‍ ആദ്യം എതിര്‍ത്തയാള്‍ ചാടി എണീറ്റു പറഞ്ഞു. "അവന്‍ ഭയങ്കരവര്‍ഗ്ഗീയ തീവ്രവാദിയാണ്. ഒത്തിരി മതപരിവര്‍ത്തനം നടത്തി സനാതനമായ ഹിന്ദുത്വത്തെ നശിപ്പിക്കുന്നവനാണ്."
ഉടന്‍ ബെന്നി ചാക്കോ ബോധിപ്പിച്ചു. "ശരിയാണ്, ഞാനൊരു മഹാപാപിയാണ് കര്‍ത്താവേ.. ഒരുപാട് വിശ്വാസികളെ ഞാന്‍ സഹായിച്ചിട്ടുണ്ട്. അന്യമതസ്ഥരെയും ഞാന്‍ വിശ്വാസത്തിലേക്ക് നയിച്ചിട്ടുണ്ട്. ഞാന്‍ അനുതാപത്തോടു കൂടി വേദപുസ്തകം വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.."
"പ്രമോട്ട് ഹിം" എന്ന് ഉത്തരവിട്ട് കിങ്കരന്‍ അടുത്ത പേര് നോക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും മുന്‍പ് ഉടക്കു വെച്ചയാള്‍ വിളിച്ചു പറഞ്ഞു. "അടുത്തതെങ്കിലും ഹിന്ദുപ്പേര് വിളിച്ചില്ലെങ്കില്‍ താന്‍ വിവരമറിയും."
ദൈവകിങ്കരന്‍ അതുകേട്ട് ഭയന്നു. തൊഴുതു വിറച്ചുകൊണ്ട് ഭവ്യമായി ചോദിച്ചു. "എന്താണാവോ അങ്ങയുടെ പേര്?"
"ഞാന്‍ പപ്പനാവന്‍. പപ്പാന്ന് വിളിക്കുന്നതാ എനിക്കിഷ്ടം."
"ആട്ടെ എന്താ പപ്പായെടെ ജാതി."
"ഛീ. കള്‍ചര്‍ലെസ് ഫെലോ... തന്നെ ഒക്കെ ആരാ ഇവിടെ നിയമിച്ചത്? ദൈവത്തിന്‍റെ അടുത്ത് ജാതി ചോദിക്കുന്നോ?"
കിങ്കരന്‍ പറഞ്ഞു. "സോറി സാര്‍.. അങ്ങ് ജാതി വിരോധി ആണെന്നറിഞ്ഞില്ല. ആട്ടെ എന്തായിരുന്നു അങ്ങയുടെ ജോലി?"
"ഞാന്‍ ദേവസ്വത്തിലെ ഉയര്‍ന്ന ആഫീസറായിരുന്നു."
"അങ്ങ് ശ്രീകൃഷ്ണനില്‍ വിശ്വസിക്കുന്നുണ്ടോ?"
"ങ്ഹും. ഞാനത്ര പൊട്ടനല്ല. അതൊക്കെ ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നതിന് ആര്യന്മാര്‍ പടച്ച ബിംബങ്ങളല്ലേ.."
"അപ്പോ ദൈവവിശ്വാസമില്ലാതെയാണോ ദേവസ്വം ഭരിച്ചത്?"
"എന്തെങ്കിലും പ്രയോജനം ഉണ്ടായാ വിശ്വസിക്കും. നഷ്ടത്തിന് വിശ്വസിക്കാന് വേറെ ആളെ നോക്കണം."
"വേദപുസ്തകം വായിച്ചിട്ടുണ്ടോ?"
"അതൊക്കെ ബ്രാഹ്മണമേധാവിത്ത കാലത്ത് അവരുടെ മേധാവിത്തം നിലനിര്‍ത്താനായി പടയ്ക്കപ്പെട്ട അന്ധവിശ്വാസജടിലമായ സാഹിത്യസൃഷ്ടികളാണ് വേദവും പുരാണവും ഒക്കെ. കാറ്റും മഴേം തീയ്യുമൊക്കെ ദൈവമാണെന്നല്ലേ വേദത്തില്‍ പറയുന്നത്. ചരിത്രമാണ് പഠിക്കേണ്ടത്."
"അവ വിദേശിയരുടെ മേധാവിത്ത കാലത്ത് പടയ്ക്കപ്പെട്ടവയല്ലേ?"
"ആണെങ്കിലെന്താ? അവയെ സംശയിക്കാന്‍ ആര്‍ക്കും അവകാശമില്ല. അവ അത്രമേല്‍ വിശ്വസനീയമാണ്."
"മതഗ്രന്ഥങ്ങളില്‍ വിശ്വാസമില്ലാത്ത നിങ്ങളെങ്ങനെ ഹിന്ദു ആകുന്നു."
"ഹിന്ദു മതത്തിലാണ് ഞാന്‍ ജനിച്ചത്."
"അപ്പോള്‍ ജാതിയാണ് മതത്തിന് ആധാരം എന്ന്..."
"ഞങ്ങക്ക് ഒരു പുസ്തകമോ ആചാരമോ ഒന്നും നിര്‍ബന്ധമില്ല. വേണേല്‍ ചെയ്യാം വേണ്ടേ വേണ്ട. ജന്മം മാത്രമാണ് ഹിന്ദുത്വത്തിന് ആധാരം."
"അങ്ങനെയാണെങ്കില്‍ ഈ ജാതിവിരോധം അസ്ഥാനത്തല്ലേ?"
"ജാതി പറയുന്നതും ചോദിക്കുന്നതും തെറ്റാണ്. എന്നാല്‍ കല്യാണം കഴിക്കുമ്പോള്‍ അത് നോക്കുന്നതാ നല്ലത്..."
'വാക്കുകള്‍ക്ക് പ്രവൃത്തിയോട് ബന്ധമില്ല' എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ദൈവകിങ്കരന്‍ ചോദിച്ചു. "ഇതൊക്കെ ആരു തീരുമാനിച്ചു? ഏത് ബൈലോ..."
"ഞങ്ങടെ നിയമം ഞങ്ങളുടെ ഇഷ്ടം അനുസരിച്ച് ഞങ്ങളൊണ്ടാക്കും. ഞങ്ങളെ ചോദ്യം ചെയ്യുന്നോ?"
"ഞങ്ങളെന്നു പറയാന്‍ കൂടെ ആരൊക്കെയാണുള്ളത്? ഹിന്ദുക്കള്‍ മൊത്തം ഉണ്ടോ?"
പപ്പനാവന്‍റെ ആത്മാവ് ചുറ്റും നോക്കി. വീട്ടുകാരില്ല, നാട്ടുകാരില്ല, പാര്‍ട്ടിക്കാരില്ല. പപ്പനാവന്‍ മിണ്ടിയില്ല.
"സ്വന്തം ജാതിക്കാരുണ്ടോ കൂടെ?" ചങ്കില്‍ കൊള്ളുന്ന ആ ചോദ്യം വന്നു.
താന്‍ ഒറ്റയാണെന്ന് മനസ്സിലാക്കിയ പപ്പനാവന്‍ പിന്നെ മിണ്ടിയിട്ടില്ല. ദൈവം ഉത്തരവിട്ടു. "ഇവനെ പിടിച്ച് കേരളത്തിലിട്."